കേരളത്തിലെ ദി പൊന്നാനി കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് ലിമിറ്റഡിന് മേൽ ഭാരതീയ റിസർവ് ബാങ്ക് പണപ്പിഴ ചുമത്തി
'സഹകരണ ബാങ്കുകൾ - നിക്ഷേപങ്ങളുടെ പലിശ നിരക്ക്' എന്ന വിഷയത്തെ സംബന്ധിച്ച് ആർ.ബി.ഐ പുറപ്പെടുവിച്ച ചില നിർദ്ദേശങ്ങൾ പാലിക്കാത്തതിന് 2025 ഓഗസ്റ്റ് 19 ലെ ഒരു ഉത്തരവ് പ്രകാരം, കേരളത്തിലെ ദി പൊന്നാനി കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് ലിമിറ്റഡിന് (പ്രസ്തുത ബാങ്ക്) മേൽ ഭാരതീയ റിസർവ് ബാങ്ക് (ആർ.ബി.ഐ) ₹50,000/- (അമ്പതിനായിരം രൂപ മാത്രം) പണപ്പിഴ ചുമത്തി. 1949 ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ടിലെ 47എ(1)(സി) വകുപ്പിനോടൊപ്പം വകുപ്പുകൾ 46(4)(i), 56 എന്നിവ ചേർത്തു വായിയ്ക്കുമ്പോൾ ആർ.ബി.ഐക്കു മേൽ നിക്ഷിപ്തമായിട്ടുള്ള അധികാരങ്ങൾ വിനിയോഗിച്ചാണ് ഈ പിഴ ചുമത്തിയിരിക്കുന്നത്. 2024 മാർച്ച് 31 ലെ പ്രസ്തുത ബാങ്കിന്റെ സാമ്പത്തിക സ്ഥിതിയെ അടിസ്ഥാനമാക്കി ആർ.ബി.ഐ നിയമപരമായ പരിശോധന നടത്തി. പരിശോധനാ കണ്ടെത്തലുകളനുസരിച്ച് ആർ.ബി.ഐ യുടെ നിർദ്ദേശങ്ങൾ പാലിക്കാത്തതിന്റെയും അതുമായി ബന്ധപ്പെട്ട കത്തിടപാടുകളുടെയും അടിസ്ഥാനത്തിൽ, പ്രസ്തുത നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ ഉണ്ടായ വീഴ്ചയുടെ പേരിൽ പിഴ ചുമത്താതിരിക്കാൻ കാരണം കാണിക്കാൻ നിർദ്ദേശിച്ചുകൊണ്ട് പ്രസ്തുത ബാങ്കിന് ഒരു നോട്ടീസ് നൽകുകയുണ്ടായി. നോട്ടീസിനുള്ള പ്രസ്തുത ബാങ്കിന്റെ മറുപടി, വ്യക്തിഗത ഹിയറിങ്ങിൽ നടത്തിയ വാക്കാലുള്ള സമർപ്പണങ്ങൾ എന്നിവ പരിശോധിച്ചതിന് ശേഷം, മറ്റു പലതിന്റേയും കൂട്ടത്തിൽ, പ്രസ്തുത ബാങ്കിനെതിരെ ഇനിപ്പറയുന്ന കുറ്റം (ചാർജ്) നിലനിൽക്കുന്നുണ്ടെന്ന് ആർ.ബി.ഐ കണ്ടെത്തുകയും തന്മൂലം പണപ്പിഴ ചുമത്തുന്നതിന് നിർബ്ബന്ധിതമാവുകയും ചെയ്തു: യോഗ്യതയില്ലാത്ത സ്ഥാപനങ്ങളുടെ പേരിൽ ബാങ്ക് ചില സേവിംഗ്സ് ഡെപ്പോസിറ്റ് അക്കൗണ്ടുകൾ തുറന്നിരുന്നു. ഈ നടപടി, നിയമം വ്യവസ്ഥാപനം ചെയ്യുന്ന ഉത്തരവുകൾ പാലിക്കുന്നതിലെ പോരായ്മകളെ അടിസ്ഥാനമാക്കിയുള്ളതാണ് എന്നു മാത്രമല്ല, ഇത് പ്രസ്തുത ബാങ്ക് അവരുടെ ഉപഭോക്താക്കളുമായി നടത്തിയിട്ടുള്ള ഏതെങ്കിലും ഇടപാടിന്‍റെയോ കരാറിന്‍റെയോ സാധുതയെക്കുറിച്ചുള്ള വിധി പറയുവാൻ ഉദ്ദേശിച്ചുള്ളതുമല്ല. കൂടാതെ, ഈ പണപ്പിഴ ചുമത്തല്‍ പ്രസ്തുത ബാങ്കിനെതിരെ ആര്‍.ബി.ഐ മേലില്‍ ആരംഭിച്ചേക്കാവുന്ന മറ്റെന്തെങ്കിലും നടപടികളിന്മേല്‍ യാതൊരുവിധ മുന്‍വിധിയും ഉളവാക്കുന്നതല്ല.
(പുനീത് പഞ്ചോലി) പത്രക്കുറിപ്പ് : 2025-2026/989 |
പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്: